ലോറൻസ് ബിഷ്‌ണോയ് ക്രിമിനൽ സംഘത്തിന് വേണ്ടി പ്രവർത്തിച്ചുവെന്ന ആരോപണം നേരിടുന്ന 21-കാരനായ ഇന്ത്യൻ പൗരനെ കാനഡയിൽ നിന്ന് നാടുകടത്താൻ ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി ബോർഡ് (IRB) ഉത്തരവിട്ടു. ആൽബർട്ടയിൽ താമസിക്കുന്ന സാഹിബ്ജോത് സിംഗ് എന്ന യുവാവിനെതിരെയാണ് നടപടി. കാനഡയിലെ ഒൻ്റാരിയോ, ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകൾ കേന്ദ്രീകരിച്ച് നടക്കുന്ന വൻകിട പണം തട്ടൽ ശൃംഖലയിലെ അംഗമാണ് സിംഗെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിയായതിനെ തുടർന്ന് സിംഗിനെ നാടുകടത്തണമെന്ന് കാനഡയുടെ ഇമിഗ്രേഷൻ മന്ത്രാലയമാണ് ആവശ്യപ്പെട്ടത്.
വെള്ളിയാഴ്ച നടന്ന വിർച്വൽ വിചാരണയിൽ നാടുകടത്താനുള്ള ഉത്തരവിനെ സിംഗ് എതിർത്തില്ല. ബിഷ്‌ണോയ് ഗ്യാങ്ങിൽ അംഗമാണെന്നും കാനഡയിൽ പണം തട്ടാൻ നേരിട്ട് ഇടപെട്ടെന്നുമുള്ള ആരോപണങ്ങൾ സിംഗ് നിഷേധിച്ചെങ്കിലും, അനധികൃത ആയുധങ്ങൾ കൈവശം വെയ്ക്കുകയും ഉപയോഗിക്കുകയും ചെയ്തതിലൂടെ താൻ ഈ ക്രിമിനൽ സംഘത്തിൻ്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായതായി സമ്മതിച്ചു. സിംഗിൻ്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇമിഗ്രേഷൻ ബോർഡ് നടപടി എടുത്തത്.
റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ കോളുകൾ വഴിയുള്ള ഭീഷണിപ്പെടുത്തൽ, വീടുകൾക്ക് നേരെയുള്ള വെടിവെപ്പ്, തീവെപ്പ്, മയക്കുമരുന്ന് കടത്ത് എന്നിവയടങ്ങുന്ന വലിയൊരു കുറ്റകൃത്യ ശൃംഖലയാണ് ബിഷ്‌ണോയ് ഗ്യാങ് കാനഡയിൽ നടത്തുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. ഫ്രാൻസ്, പോർച്ചുഗൽ, ആംസ്റ്റർഡാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫോൺ കോളുകൾ വഴിയാണ് ഈ സംഘം പ്രവർത്തിക്കുന്നത്. 2025 മേയ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് പ്രധാനമായും ഇവർ കുറ്റകൃത്യങ്ങൾ നടത്തിയത്.
അതേസമയം, എഡ്മൻ്റണിൽ രജിസ്റ്റർ ചെയ്ത ചില അനധികൃത ആയുധ കേസുകളിലും സാഹിബ്ജോത് സിംഗ് നിലവിൽ പ്രതിയാണ്. കാനഡയിലെ നിയമപ്രകാരം ക്രിമിനൽ കേസുകളിൽ വിചാരണ പൂർത്തിയാകാതെ ഒരാളെ നാടുകടത്താൻ കഴിയില്ല. അതിനാൽ ഈ മാസാവസാനം കോടതിയിൽ നടക്കുന്ന വിചാരണയ്ക്ക് ശേഷമേ തുടർനടപടികൾ ഉണ്ടാകൂ. കാനഡയിലെ പ്രധാന നഗരങ്ങളിൽ ദക്ഷിണേഷ്യൻ വംശജരെ ലക്ഷ്യമിട്ടുള്ള പണം തട്ടൽ കേസുകൾ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. കാൽഗറിയിൽ മാത്രം കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ 49 പണം തട്ടൽ കേസുകളും 19 വെടിവെപ്പുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.